അബുദാബി : യുദ്ധത്തിൽ പ്രതിസന്ധിയിലായ ഗാസയിലെ ജനങ്ങളെ സഹായിക്കാനുള്ള വിവിധ സംരംഭങ്ങൾ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.) തുടരുന്നു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം നവംബറിൽ ആരംഭിച്ച ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിന്റെ ഭാഗമായുള്ള സഹായവിതരണം ഇതുവരെ 3,11,730 പേർക്ക് പ്രയോജനകരമായി.
ഭക്ഷണം, ശുചിത്വ കിറ്റുകൾ, മരുന്ന്, താമസ ടെന്റുകൾ, വസ്ത്രം എന്നിവയുൾപ്പടെയുള്ള അവശ്യവസ്തുക്കളാണ് ഇ.ആർ.സി. യുടെ നേതൃത്വത്തിൽ ഗാസയിൽ വിതരണം ചെയ്യുന്നത്.
പ്രദേശത്ത് ശൈത്യം കടുത്തതോടെ 16.5 ലക്ഷം ശൈത്യകാല വസ്ത്രങ്ങളും യു.എ.ഇ. ശേഖരിച്ച് നൽകിയിരുന്നു. റഫാ, ഖാൻ യൂനിസ്, സെൻട്രൽ ഗവർണേറ്റ് എന്നിവിടങ്ങളിലെ ദുരിത ബാധിതർക്ക് ഭക്ഷണം നൽകാനായി 11 ചാരിറ്റി അടുക്കളകളും ആരംഭിച്ചിരുന്നു.
യുദ്ധത്തിൽ പരിക്കേറ്റവർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനായി ആരംഭിച്ച ഫീൽഡ് ആശുപത്രിയിൽ പ്രതിദിനം ഒട്ടേറെ പേരാണ് ചികിത്സതേടുന്നത്. വിദഗ്ധരായ ഇമിറാത്തി മെഡിക്കൽ സംഘമാണ് 150-ലേറെ കിടക്കകളുള്ള ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്നത്.
തീവ്രപരിചരണ വിഭാഗം, ശസ്ത്രക്രിയാ സൗകര്യങ്ങൾ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ദന്തചികിത്സ, മാനസികാരോഗ്യവിഭാഗം എന്നിവ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
അതോടൊപ്പം അത്യാധുനിക ലബോറട്ടറി, ഫാർമസി, സ്കാനിങ് സേവനങ്ങളും നൽകുന്നുമുണ്ട്. അതേസമയം യു.എ.ഇ. പ്രസിഡന്റിന്റെ നിർദേശപ്രകാരം പലസ്തീനിലെ അർബുദ ബാധിതർക്കും പരിക്കേറ്റ കുട്ടികൾക്കും യു.എ.ഇ.യിൽ എത്തിച്ച് ചികിത്സ നൽകുന്നത് തുടരുകയാണ്.
Comments are closed.