അജ്മാന്: പുതിയ പദ്ധതികള്‍ക്കായി അജ്മാന് സെന്റര്‍ എന്ന പേരില്‍ അജ്മാനില്‍ പുതിയ ഫ്രീ സോണ്‍ സ്ഥാപിക്കുന്നു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഇത് സംബന്ധമായ ഉത്തരവ് പുറത്തിറക്കി. പുതിയ ഫ്രീസോണ്‍ ചെയർമാനായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിയെ നിയമിച്ചു.
ഫ്രീ സോണ്‍ കേന്ദ്രം അജ്മാൻ സർക്കാറുമായി അഫിലിയേറ്റ് ചെയ്താണ് പ്രവർത്തിക്കുക. നിയമപരമായ വ്യക്തിത്വം, സാമ്പത്തിക, ഭരണപരമായ സ്വാതന്ത്ര്യം എന്നിവ അനുവദിക്കുന്നതോടൊപ്പം ഉത്തരവിലെ വ്യവസ്ഥകളിൽ പറഞ്ഞത്പോലെ ലക്ഷ്യങ്ങൾ നേടുന്നതിനും ചുമതലകൾ വിനിയോഗിക്കുന്നതിനും ആവശ്യമായ നിയമസാധുതയും പുതിയ ഫ്രീ സോണിന് ഉണ്ടായിരിക്കും.
മേഖലയിലെ പ്രമുഖ നിക്ഷേപകേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ സ്ഥാനം ഉയർത്തുക, ആഗോള വ്യാപാരത്തിനുള്ള കേന്ദ്രമെന്ന നിലയിൽ ശേഷി വർധിപ്പിക്കുക, എല്ലാ മേഖലകളിലും സാമ്പത്തിക, നിക്ഷേപ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾകൈവരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഉത്തരവിൽ പറയുന്നു. എമിറേറ്റിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ വൈവിധ്യവത്കരണവും വളർച്ചയും ഉറപ്പാക്കുന്നതിന് സംഭാവന ചെയ്യുന്നതും കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കുന്നതുമാകും പദ്ധതി. അതോടൊപ്പം ക്രിയാത്മകവും നൂതനവുമായ പദ്ധതികൾക്കായി കൂടുതൽ എളുപ്പത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
Comments are closed.